ദില്ലി: ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം ഔദ്യോഗികമായി കത്ത് നൽകി.
മെഡിക്കൽ വിദ്യാർഥിനി സവരിയ ബസന്ത് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സഹപാഠിയായ സദാറുൽ അനാം ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള കൃത്യമായ അന്വേഷണം എം.പി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ കൺസൾട്ടൻസികളുടെയും റിക്രൂട്ട്‌മെന്റ് ഏജൻസികളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണം. സവരിയയുടെ പ്രവേശനത്തിന് സൗകര്യമൊരുക്കിയ ഏജൻസികളുടെ പങ്കും പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. ഇത്തരത്തിലുള്ള ഏജൻസികളുടെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരണമെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.


