ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരിച്ച അമലിന്റെ ശരീരത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.
വൈക്കം ഉദയനാപുരം സ്വദേശി അമലിന്റെ (29) മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയിൽ ഇയാളുടെ കൈവശം 0.03 ഗ്രാം എം.ഡി.എം.എ.യും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തി.
സംഭവസമയത്ത് സ്കൂട്ടറിൽ അമലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. അർജുന്റെ പക്കൽ നിന്ന് 3.10 ഗ്രാം എം.ഡി.എം.എ.യും 9.80 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇയാളുടെ അറസ്റ്റ് ഹിൽപ്പാലസ് പോലീസ് രേഖപ്പെടുത്തി.
ഇരുവർക്കുമെതിരെ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് അപകടം നടന്നത്. പോലീസ് കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


