ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് പുതിയ രാഷ്ട്രീയ പോര് ആരംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദമാണ് ഇറാന്‍ സൈന്യം തള്ളിക്കളഞ്ഞത്.
തന്ത്രപ്രധാനമായ ഈ ജലപാത പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ സുഗമമായി കടന്നുപോകുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ടെഹ്‌റാന്‍ അറിയിച്ചു.
ഖതം-അല്‍ അന്‍ബിയയുടെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയാണ് ഈ നിര്‍ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനും യാത്ര സാധ്യമല്ല.
എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് കടന്നുപോകാൻ ഇറാന്റെ അനുമതി നിര്‍ബന്ധമാണ്. മുന്‍കാലങ്ങളിലെ പോലെ ജലപാത പൂര്‍ണ ഭരണനിര്‍വഹണത്തിലാണ് എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
ബസീജ് അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍ ഹൊസൈന്‍ തായിബും സമാനമായ പ്രതികരണം നടത്തിയിരുന്നു. ഹോര്‍മൂസില്‍ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കുണ്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ഇറാന്‍ ഔദ്യോഗികമായി രംഗത്തെത്തിയത്. പശ്ചിമേഷ്യയില്‍ ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇറാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടലിടുക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകള്‍ പ്രത്യേക അനുമതി നേടണം. കൂടാതെ ഗതാഗത ഫീസ് നല്‍കാനും ഇറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


