തൃക്കാക്കര മോർഫിങ് കേസിൽ ഉൾപ്പെട്ട പ്രതികൾ ഉപയോഗിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.
രണ്ടാം പ്രതി സനീഷ് ആരംഭിച്ച ഗ്രൂപ്പിലെ അഡ്മിൻമാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്.
ഗ്രൂപ്പിൽ ഝാർഖണ്ഡ് രജിസ്ട്രേഷനിലുള്ള ഒരു ഫോൺ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.
നിലവിൽ നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്.
കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് വീണ്ടും ടെലഗ്രാം അധികൃതർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. കണ്ടെത്തിയ ഝാർഖണ്ഡ് നമ്പറുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വശങ്ങളാണ് പോലീസ് സംഘം പരിശോധിക്കുന്നത്.
കേരളത്തിൽനിന്ന് ആരെങ്കിലും ഝാർഖണ്ഡിൽ പോയി എടുത്ത സിം കാർഡാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നു. അതല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും ഈ കേസിൽ പങ്കുണ്ടോ എന്നും സംശയമുണ്ട്.
മറ്റാരുടെയെങ്കിലും പേരിലുള്ള സിം കാർഡ് വ്യാജമായി ദുരുപയോഗം ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ ആദ്യ അറസ്റ്റ് ശ്രീഹരിയുടേതായിരുന്നു. തുടർന്നാണ് കേസിൻ്റെ പ്രധാന സൂത്രധാരനായ സനീഷ് പോലീസിന്റെ പിടിയിലാകുന്നത്.
ശ്രീഹരി അടക്കമുള്ളവർ പങ്കുവെച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല പതിപ്പുകൾ നൽകാമെന്ന് പറഞ്ഞാണ് സനീഷ് പ്രചരണം നടത്തിയത്. തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ ദൃശ്യങ്ങളും ചിത്രങ്ങളും ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് പ്രതികൾ ചെയ്തത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും തുടർ അറസ്റ്റുകളും ഉണ്ടാകുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.


