ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെയും പോക്സോ നിയമത്തിൻ്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി
കൊല്ലം: അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് അറുപത്തിയേഴര വർഷം (67.5 വർഷം) കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി. അഞ്ചാലുംമൂട് ജയന്തി കോളനിയിൽ താമസിക്കുന്ന രാജ (42) എന്ന നുജുമുദ്ദീൻ്റെ മകനെയാണ് ജഡ്ജി സമീർ എ ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെയും പോക്സോ നിയമത്തിൻ്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം പ്രതി 17 മാസവും 17 ദിവസവും അധികമായി കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലെ ശിക്ഷകൾ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
വീട്ടിൽ ആളില്ലാത്ത സമയത്ത് അയൽവാസിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി സ്വന്തം വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. പിഴ തുക പൂർണ്ണമായും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ‘വിക്ടിം കോമ്പൻസേഷൻ സ്കീമിൽ’ ഉൾപ്പെടുത്തി അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു.
അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഈ കേസിൽ ജി. ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ. ഹാജരായി. എ.എസ്.ഐ.മാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, ഷീബ കെ.ജെ. എന്നിവരാണ് പ്രോസിക്യൂഷൻ നടപടികൾക്ക് നേതൃത്വം നൽകിയത്.


